Saturday, April 25, 2020

പുഴയുടെ കാണാക്കണ്ണീർ

കപ്പത്തോട്, പരിയാരം 

  എനിക്കവളെ കുഞ്ഞുനാളിലേ മുതൽ ഇഷ്ടമായിരുന്നു. വെള്ളിക്കമ്മലുമിട്ട് വെള്ളിപ്പാദസരവും കിലുക്കി പോകുന്ന ആ കിലുക്കാംപെട്ടിയെ ആരാണിഷ്ടപ്പെടാതിരിക്കുക? അവളുടെ സാമീപ്യവും ചിരിയും എത്ര ഊർജ്ജദായകമായിരുന്നു. കൈക്കുമ്പിളിൽ കോരിയെടുത്തു മുഖത്തോടടുപ്പിക്കുമ്പോൾ അവൾ പകർന്നത് സ്വർഗ്ഗീയാനുഭൂതിയായിരുന്നു. അന്നാ പെരുമഴയത്ത് അവളെന്റെ പാദത്തിൽ തൊട്ടപ്പോൾ ഞാൻ ആനന്ദത്താൽ മതിമറന്നു. പതിയെ അവളെന്റെ കാൽമുട്ടിൽ സ്പർശിച്ചപ്പോൾ എന്തോ അസ്വാഭാവികത  തോന്നി. അവളുടെ മുഖം കോപത്താൽ ചുവന്നു തുടുക്കുന്നതും ശബ്ദം കനക്കുന്നതും ഞാനറിഞ്ഞു. അലറികൊണ്ടെന്റെ നേർക്ക് പാഞ്ഞടുത്ത അവളിൽ നിന്നും ഞാനെങ്ങനെയൊക്കെയോ രക്ഷപ്പെട്ടു. ഏതാനും നാളുകൾക്കുശേഷം ഞാനവളെ വീണ്ടും ഭയത്തോടെ എത്തിനോക്കി. എന്നാൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ പതിവിലും ശാന്തയായി ഒന്നും സംഭവിക്കാത്ത മട്ടിൽ ചിരിച്ചുകൊണ്ട് നീങ്ങുന്നു. അവളുടെ താണ്ഡവത്തിൽ അകപ്പെട്ടവരുടെ ദീനരോദനം അപ്പോഴും ചുറ്റിലും മുഴങ്ങുന്നുണ്ടായിരുന്നു. ഞാൻ പതിയെ അവളുടെ അടുത്തെത്തി, മെല്ലെ ചോദിച്ചു...എന്തിനാ നിന്നെ സ്നേഹിച്ച എന്നോട് ഇങ്ങനെ...പറഞ്ഞു തീരും മുൻപ് ചിരിച്ചുകൊണ്ട് അവൾ മൊഴിഞ്ഞു. എന്റെ ചിരികളിൽ ഞാൻ വർഷങ്ങളായി ഒളിപ്പിച്ചു വച്ചിരുന്ന കഠിനവേദനകളും അപമാനങ്ങളും നീയറിഞ്ഞിരുന്നോ? ഞാൻ തേനും പാലും ഊട്ടിയവർ എന്റെ നേർക്ക് നടത്തിയ കയ്യേറ്റങ്ങൾക്കും, അതിക്രമങ്ങൾക്കും നേരെ എല്ലാരും കണ്ണടച്ചു. ഏറെ വർഷങ്ങളായി ഞാനടക്കിവച്ചിരുന്നതെല്ലാം അന്ന് പൊട്ടിത്തെറിച്ചു. അപ്പോൾ ഞാനൊരു സംഹാരരുദ്രയായി മാറി. കോപത്താൽ അന്ധയായ എനിക്ക് ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാനാകുമായിരുന്നില്ല. ഇത്രയും പറഞ്ഞിട്ട് പൊട്ടിചിരിച്ചുകൊണ്ടു അവൾ കൂടുതൽ ശക്തിയോടെ എന്റെ ഹൃദയത്തിലേക്ക് വീണ്ടുമൊഴുകി...സുഖകരമായൊരു കുളിരോടെ, പനിനീരിന്റെ സുഗന്ധത്തോടെ, തേനിന്റെ മധുരത്തോടെ....!

2 comments: